സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. കേസിന് മുന്‍പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു.
കേസില്‍ നടന് ബോബി കുര്യനും സഹ സംവിധായിക ശാലിനിക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് എസ്ഐടി. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നതിന് തെളിവില്ല. നടന് ബോബി കുര്യനെയും, സഹ സംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതിന് ഇരുവര്‍ക്കുമെതിരെ തെളിവ് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
അതേസമയം, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്തു പോകണമെന്ന ആവശ്യം അടക്കം കോടതിയില്‍ ഉന്നയിക്കും. ഹര്‍ജി നാളെ നല്‍കാനാണു തീരുമാനം.
ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയിലാണ് ഏപ്രില്‍ ഒന്നിനു രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തലന്നു രാത്രി തൊടുപുഴയില്‍ വച്ച് രഞ്ജിത്ത് സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്നു പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
ലൈംഗികാതിക്രമ കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ച രഞ്ജിത്ത് ജയില്‍ മോചിതനായിരുന്നു. 10 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. രഞ്ജിത്തിന്റെ ആരോഗ്യനില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും ഇയാള്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, യുവനടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാല്‍ താന്‍ വിമര്‍ശിക്കുകയും ചില സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞിരുന്നത്. ഇക്കാര്യം സെറ്റില്‍ എല്ലാവരും അറിഞ്ഞു. ഇതിലുള്ള വിരോധമാണ് പരാതിക്കുപിന്നിലെന്നാണ് രഞ്ജിത്തിന്റെ വാദം. എന്നാല്‍, രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിച്ചുവെന്നാണ് പ്രേസിക്യൂഷന്റെ അവകാശവാദം.
രഞ്ജിത്തിനന്റെ സിനിമയില്‍ നിന്നുള്ളവരാണ് പ്രധാന സാക്ഷികള്‍ എന്നതിനാല്‍ ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചില്ല. താന്‍ സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയില്‍ പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. കുറ്റം സമ്മതിച്ചില്ല എന്നുകരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്നു പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാം.